ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഹിന്ദുക്കളെ നേരിടാന്‍ ഭയന്ന് രാഹുല്‍ ഗാന്ധി മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന പ്രസ്താവനയിലൂടെ നരേന്ദ്രമോദി ഇന്ത്യയുടെ മതേതരത്വത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇന്ത്യയുടെ മതേതരത്വത്തേയും നാനത്വത്തേയും മോദി ഇത്തരം പ്രസ്താവനകളിലൂടെ അപമാനിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ പഴശ്ശിരാജയുടെ ചരിത്രമുള്ള നാടാണ് വയനാട്. ആദിവാസികളുടെയും കര്‍ഷകരുടെയും മണ്ണാണ് വയനാട്, ഇതെല്ലാം മോദിക്കും ബി.ജെ.പിക്കും അറിയാമോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
വയനാട്ടില്‍ കൂടി മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ഒളിച്ചോട്ടമായി ബിജെപി വിശേഷിപ്പിക്കുമ്പോള്‍ അത് ഇന്ത്യയുടെ നാനത്വത്തിനെതിരായ ബിജെപി വെറിയായാണ് കോണ്‍ഗ്രസ് കാണുന്നത്. ഹിന്ദുകളില്‍ നിന്നും ഒളിച്ചോടി ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെ ഉത്തരേന്ത്യയിലെ ഹൈന്ദവവോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി വിമര്‍ശിക്കുന്നത്.
എന്നാല്‍ ജാതി, മതം, ഭാഷ, വർണം എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് എന്‍ഡിഎ സര്‍ക്കാരെന്നും രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നതിനെ ബിജെപി എതിർക്കുന്നതിൽ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
കര്‍ഷക-ആദിവാസി ജില്ലയായ വയനാട് സീറ്റ് മത്സരിക്കാന്‍ തിരഞ്ഞെടുക്കുക വഴി ആ വിഭാഗത്തോടുള്ള കോണ്‍ഗ്രസിന്റെ താത്പര്യം കൂടിയാണ് തെളിയിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു.
This post have 0 komentar
EmoticonEmoticon