തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളിൽ ശബരിമലയുടെ പേരെടുത്തു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അവലോകന റിപ്പോർട്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിപ്പിച്ച റിപ്പോർട്ടിൽ ശബരിമല പരാജയ കാരണമായെന്ന നേരിട്ടുള്ള പരാമർശമില്ല. ചിലരുടെ പ്രചാരണത്താല്‍ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ അടിയന്തര നടപടി വേണമെന്നും നിര്‍ദേശിക്കുന്നു.
മോദി സര്‍ക്കാരിനെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന ധാരണയിൽ ജനങ്ങള്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്തത് തിരിച്ചടിയായതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ദേശീയ രാഷ്ട്രീയം ജനങ്ങളെ ഇത്തവണ കാര്യമായി സ്വാധീനിച്ചു. ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വന്നതോടെ പരമ്പരാഗത വോട്ടുകളും ചോര്‍ന്നു. സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് തലംവരെ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ടിന്മേലുള്ള ചർച്ച തുടരുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ദേശീയ സംസ്ഥാന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായതായി വിലയിരുത്തിയിരുന്നു. ബിജെപി സര്‍ക്കാരിനെതിരായ വികാരം യുഡിഎഫിന് അനുകൂലമായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. പാലക്കാട്ടെ തോല്‍വിയില്‍ അന്വേഷണം വേണമെന്ന ആവശ്യവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. യോഗം നാളെ അവസാനിക്കും.
This post have 0 komentar
EmoticonEmoticon