ബകു (അസർബൈജാൻ) ∙ യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗ് ഫുട്ബോള്‍ കിരീടം ചെൽസിക്ക്. ഇംഗ്ലിഷ് ക്ലബ്ബുകൾ മുഖാമുഖമെത്തിയ ആവേശപ്പോരിൽ ആർസനലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസി വീഴ്ത്തിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് അഞ്ചു ഗോളും പിറന്നത്. ചെൽസി പരിശീലകൻ മൗറീഷ്യോ സാറിയുടെ ആദ്യ കിരീടനേട്ടമാണിത്. തോൽവിയോടെ അടുത്ത സീസണിലെ ചാംപ്യൻസ് ലീഗിനു യോഗ്യത നേടാനുള്ള അവസാന അവസരം ആർസനൽ നഷ്ടമാക്കി.അസർബൈജാൻ തലസ്ഥാനമായ ബകുവിലായിരുന്നു കലാശപ്പോരാട്ടം. യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ചെൽസിയുടെ അഞ്ചാം കിരീടനേട്ടമാണിത്. 2013ൽ ആംസ്റ്റർഡാമിൽ യൂറോപ്പാ കിരീടം നേടിയ ശേഷമുള്ള ആദ്യ കിരീടവിജയവും. പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനത്തോടെ ചെൽസി നേരത്തെ തന്നെ ചാംപ്യൻസ് ലീഗിനു യോഗ്യത നേടിയിട്ടുണ്ട്.
അടുത്ത സീസണിൽ റയൽ മഡ്രിഡിലേക്കു പോകുമെന്ന് ഏറെക്കുറെ ഉറപ്പായ സൂപ്പർ താരം ഏദൻ ഹസാഡിന്റെ ഇരട്ടഗോളാണ് മൽസരത്തിന്റെ ഹൈലൈറ്റ്. ഒരു ഗോളിനു വഴിയൊരുക്കിയതും ഹസാഡ് തന്നെ. ക്ലബ്ബിനായി ഇതു തന്റെ വിടവാങ്ങൽ മൽസരമാണെന്ന് ഹസാഡ് സൂചിപ്പിക്കുകയും ചെയ്തു. 66 (പെനൽറ്റി), 72 മിനിറ്റുകളിലായിരുന്നു ഹസാഡിന്റെ ഗോളുകൾ. മുൻ ആർസനൽ താരം കൂടിയായ ഒലിവർ ജിറൂദ് (49), പെഡ്രോ (62) എന്നിവരാണ് ചെൽസിയുടെ മറ്റു ഗോള്‍വേട്ടക്കാർ. ആർസനലിന്റെ ആശ്വാസഗോൾ 69–ാം മിനിറ്റിൽ പകരക്കാരൻ താരം അലക്സ് ഇവോബി നേടി. ആർസനലിനായി അവസാന മൽസരം കളിച്ച ഇതിഹാസ ഗോൾകീപ്പർ പീറ്റർ ചെക്ക് മറക്കാൻ ആഗ്രഹിക്കുന്ന മൽസരം കൂടിയായി ഇത്.
This post have 0 komentar
EmoticonEmoticon