റിയാദ്: സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണം നടന്നതെന്നും സംഭവത്തെ തുടര്‍ന്ന് എണ്ണ പമ്ബിംഗ് നിര്‍ത്തിവച്ചിരിക്കുകയാണെന്നും സൗദി ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.
റിയാദ് പ്രവിശ്യയിലെ ദവാദമി, അഫീഫ് എന്നീ പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പ്രഭാതത്തിൽ ആറിനും ആറരക്കും ഇടയ്ക്കായിരുന്നു സംഭവമെന്ന് ദേശ സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
എണ്ണ സമ്പന്നമായ കിഴക്കൻ പ്രവിശ്യയിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിലേക്ക് എണ്ണ പമ്പ് ചെയ്യുന്ന സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം. സംഭവത്തെ തുടർന്ന് ഈ രണ്ട് സ്റ്റേഷനുകളിലെയും പമ്പിങ് താൽക്കാലികം നിർത്തിവെച്ചിരിക്കയാണെന്ന് ഊർജ്ജ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. സ്റ്റേഷനുകൾക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമാണ് പമ്പിങ് ഇനി ആരംഭിക്കുക.
അന്താരാഷ്ട്ര എണ്ണ വിതരണത്തെ ഇത് ബാധിക്കില്ല. എന്നാല്‍ തീവ്രവാദ ആക്രമണങ്ങൾ സൗദിക്ക് മാത്രമല്ല അന്താരാഷ്ട്ര തലത്തിലുള്ള എണ്ണ വിതരണത്തിന് തന്നെ ഭീഷണിയാണെന്ന് ഊർജ്ജ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം യൂ എ ഇ കടലിൽ കപ്പലുകൾ നേരെ ഉണ്ടായ ആക്രമണം പോലെ ഇത്തരം പ്രവണതകൾ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇറാന്‍ പിന്തുണയ്ക്കുന്ന യെമനിലെ ഹൂദി സേന സൗദിയെ ലക്ഷ്യമിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. 1200 കിലോ മീറ്റര്‍ നീളമുള്ള പൈപ്പ് ലൈനിലൂടെ ദിവസേന അഞ്ച് മില്യണ്‍ ബാരല്‍ എണ്ണയാണ് പമ്ബ് ചെയ്യുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon