തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയോ വികാരമോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ സംബന്ധിച്ച് ഈ ഫലം താല്‍കാലികമായ തിരിച്ചടിയാണ്. ഇത് സ്ഥിരമാണെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോഡിയുടെ ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്ന ജനങ്ങളില്‍ ഒരു വിഭാഗം കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവരാണവര്‍. അവരില്‍ നല്ല ഭാഗം എല്‍ഡിഎഫിന് വോട്ടു ചെയ്യുന്നവരുമാണ്. ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയുക കോണ്‍ഗ്രസ്സിനാണെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന യുഡിഎഫിന് വോട്ടുചെയ്യുക എന്ന നിലപാട് അവര്‍ എടുത്തത്.
ശബരിമല വിഷയം എല്‍ഡിഎഫിന് പ്രതികൂലമായി ബാധിച്ചുവെന്നു കരുതുന്നില്ല. ഈ വിഷയം ബാധിക്കുമായിരുന്നെങ്കില്‍ അതിന്റെ ഏറ്റവുമധികം ഗുണഫലം കിട്ടേണ്ടിയിരുന്നത് ബിജെപിക്കായിരുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്കു പോയി. പത്തനംതിട്ട എന്തായാലും പിടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ രംഗത്തുണ്ടായിരുന്നത്.
സുപ്രീം കോടതിയുടെ ശബരിമലവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ആരു മുഖ്യമന്ത്രിയായാലും അതേ ചെയ്യാനാകു. നിരോധനാജ്ഞ അടക്കമുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്രസര്‍ക്കാരാണ് ആവശ്യപ്പെട്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമവുമുണ്ടായി. അതിന്റെ ഭാഗമായി എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് വിശദമായി പരിശോധിക്കും.
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശബരിമലയും കാരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു . യുവതീ പ്രവേശനം നടപ്പാക്കാനുള്ള സർക്കാരിന്റെ തിടുക്കം ഹിന്ദു വോട്ടുകൾ കുറയാനും കാരണമായെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ നിഗമനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon