കൊളംബോ : ഈസ്റ്റർ ദിനത്തിലെ കൂട്ടക്കൊലയെ തുടർന്ന് ശ്രീലങ്കയിൽ ഏർപ്പെടുത്തിയിരുന്ന ദേശീയ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി. ഇതോടെ സൈന്യത്തിനും പൊലീസിനും ആഭ്യന്തര യുദ്ധകാലത്തേതു പോലെ, സംശയമുള്ളവരെ കോടതി ഉത്തരവില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരങ്ങൾ തുടരും.ജൂൺ 22 ഓടെ അടിയന്തരാവസ്ഥ പിൻവലിക്കാനാവുമെന്ന് വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ഉറപ്പുനൽകിയ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന അപ്രതീക്ഷിതമായി ചുവടു മാറുകയായിരുന്നു. രാജ്യത്തെ സുരക്ഷ 99 ശതമാനവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ അടിയന്തരാവസ്ഥ പിൻവലിക്കൂവെന്ന് മേയിൽ സിരിസേന മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു,
രാജ്യത്ത് കൂടുതൽ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത മൈത്രിപാല സിരിസേന തള്ളിക്കളഞ്ഞിട്ടുണ്ട്. ബോംബാക്രമണവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം പേരെയും പിടികൂടിക്കഴിഞ്ഞു. ശേഷിച്ച ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ നീട്ടിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അടിയന്തരാവസ്ഥ നീട്ടുന്നതെന്നും സിരിസേന വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥയുടെ കാലാവധി 22നു തീരാനിരിക്കെയാണു പുതിയ പ്രഖ്യാപനം. പാർലമെന്റിൽ 10 ദിവസങ്ങൾക്കുള്ളിൽ ഇതിന് അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 258 പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ 42 പേർ വിദേശികളും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്നു നടന്ന അന്വേഷണത്തിൽ ഐഎസുമായി ബന്ധമുള്ള നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈസ്റ്റർ ദിനത്തിലെ ബോംബാക്രമണം ലങ്കയുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരുന്നു. പതിറ്റാണ്ടു മുൻപ് അവസാനിച്ച ആഭ്യന്ത യുദ്ധത്തിന്റെ കെടുതികളിൽ നിന്നു രാജ്യം കരകയറുന്നതിനിടെയായിരുന്നു ആക്രമണം. ലങ്കൻ ടൂറിസത്തെയും ആക്രമണം ബാധിച്ചു.മൂന്നു പള്ളികൾക്കും ആഡംബര ഹോട്ടലുകൾക്കും നേരെയുള്ള ആക്രമണത്തെപ്പറ്റി ഇന്ത്യൻ ഇന്റലിജൻസ് ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും ശ്രീലങ്ക നടപടിയെടുത്തില്ലെന്ന ആരോപണവുമുണ്ട്. ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പ്രാദേശികമായി പ്രവർത്തിക്കുന്ന എൻടിജെ, ജെഎംഐ സംഘടനകളെയാണ് ലങ്ക പ്രതിസ്ഥാനത്തു നിർത്തുന്നത്. രണ്ടു സംഘടനകളെയും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon