വടകര: കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാൻ പരിശീലനം നൽകിയത് അഭിഭാഷകനാണെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമൺ. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാൽ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുറ്റങ്ങളും ജോളി സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കിൽ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു. തലേദിവസം താമരശേരി പോലീസ് സ്റ്റേഷന് മുന്നിലൂടെയാണ് ജോളി അഭിഭാഷകനെ കാണാൻ പോയത്. അഭിഭാഷകനാണ് ചോദ്യം ചെയ്യലിൽ പ്രതിരോധിക്കാൻ ജോളിക്ക് നിർദേശങ്ങൾ നൽകിയത്- അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിർദേശപ്രകാരമാണ്. എന്നാൽ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവർ കുറ്റ സമ്മതം നടത്തി. അഭിഭാഷകന് പ്രൊഫഷണലിസമാകാം. കക്ഷിയെ സഹായിക്കാം. എന്നാൽ കുറച്ചൂകൂടി സാമൂഹിക പ്രതിബന്ധത കാണിക്കേണ്ടതായിരുന്നു.- എസ്.പി പറഞ്ഞു. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു.കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ആറ് കേസുകളും അന്വേഷിക്കുന്നത് വിദഗ്ധരായ ഡിവൈഎസ്പിമാരാണ്. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon