ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക തളർച്ചയുടെ മൂല കാരണം വ്യക്തമാക്കി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകർത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് മൻമോഹൻ സിങ് വ്യക്തമാക്കി. സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങൾ മോദി സർക്കാർ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളർച്ചയുടെ സാമൂഹിക അടിത്തറ. വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സാമൂഹികഘടന ഇപ്പോൾ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മൻമഹോൻ സിങ് വ്യക്തമാക്കി.
15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജിഡിപി എത്തിയിരിക്കുന്നു. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഗാർഹിക ഉപഭോഗം നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. രാജ്യത്ത് ഇന്ന് നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ ആഴം മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി.
നമ്മുടെ സാമൂഹ്യ ഘടനയിലുണ്ടാക്കിയ വിള്ളലിന്റെ പ്രധാന കാരണം മോദി സർക്കാരിന്റെ വിശ്വാസയോഗ്യമല്ലാത്ത ഭരണ സിദ്ധാന്തമാണ്. ഓരോ വ്യവസായികളും ബാങ്കറും നയ നിർമാതാക്കളും സംരംഭകരും രാജ്യത്തെ പൗരൻമാരും സർക്കാരിനെ വഞ്ചിക്കുന്നവരാണെന്ന ഈ സംശയം നമ്മുടെ സമൂഹത്തിലുള്ള വിശ്വാസം പൂർണമായും തകരുന്നതിലേക്ക് നയിച്ചു.
സർക്കാരിന്റേയും അധികൃതരുടേയും ഉപദ്രവത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് നിരവധി വ്യവസായികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മൻമോഹൻ സിങ് ലേഖനത്തിൽ വെളിപ്പെടുത്തി. പ്രതികാരനടപടി ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാണിക്കുന്നു, കൂടാതെ പുതിയ പദ്ധതികൾ കൊണ്ടുവരാൻ സംരംഭകർ മടികാണിക്കുന്നു, പല കാരണങ്ങൾക്കൊണ്ട് സംരംഭം പരാജയപ്പെടുമെന്നാണ് അവർ വിശ്വസിക്കുന്നത്.
This post have 0 komentar
EmoticonEmoticon