വയനാട്: ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്‍റെ മരണത്തെ തുടര്‍ന്ന് താൽക്കാലികമായി അടച്ചിട്ട ബത്തേരി സർവ്വജന സ്കൂൾ ഇന്ന് ഭാഗികമായി തുറക്കും. ഹൈസ്‍കൂള്‍ ഹയർ സെക്കന്‍ററി സ്കൂൾ ക്ലാസുകളാണ് ഇന്നു തുടങ്ങുക. കുട്ടികൾ സമരം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി വൈകി പിടിഎ യോഗം ചേർന്നിരുന്നു. ആരോപണവിധേയരായ മുഴുവൻ അധ്യാപകരെയും മാറ്റിനിർത്തിക്കൊണ്ട് ക്ലാസുകൾ തുടങ്ങാൻ ആണ് പിടിഎ യോഗം തീരുമാനിച്ചത്.
എൽപി യുപി ക്ലാസ്സുകൾ അടുത്ത ആഴ്‍ച ആരംഭിക്കും. അന്വേഷണ സംഘം ഇന്നലെ സ്കൂളിലെത്തി അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്തിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും സംഭവത്തിൽ കേസെടുത്തിരിക്കുന്ന നാലുപേരെയും അറസ്റ്റ് ചെയ്യണമോയെന്ന തീരുമാനിക്കുക. ഇന്നും അന്വേഷണസംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തും. അതേസമയം വിദ്യാര്‍ത്ഥിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ ജഡ്‍ജ് ചെയർമാനായ വയനാട് ലീഗല്‍ സർവ്വീസ് അതോറിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് സമർപ്പിക്കും.
ഹൈക്കോടതി നിർദ്ദേശ പ്രകാരം നേരത്തെ ജില്ലാ ജഡ്‍ജ് എ ഹാരിസും സംഘവും സ്‍കൂളും പരിസരവും സന്ദർശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങള്‍ അടങ്ങുന്നതാണ് റിപ്പോർട്ട്. ഷഹല ഷെറിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്‍ജിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലാ ലീഗല്‍ സർവ്വീസ് അതോറിറ്റി ചെയർമാന്‍ കൂടിയായ ജില്ലാ ജഡ്‍ജ് എ ഹാരിസും ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി സെക്രട്ടറി കെ പി സുനിതയുമടങ്ങുന്ന സംഘം സ്‍കൂള്‍ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.
This post have 0 komentar
EmoticonEmoticon