ന്യൂഡൽഹി: ഡല്‍ഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേര്‍ ഇന്ന് മരിച്ചു. കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമ്മീഷണറായ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസിന്‍റെ തലവനായി നിയമിച്ചു. കലാപത്തില്‍ ആരോപണവിധേയനായ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ബി.ജെ.പി രംഗത്തുവന്നു.
ആശങ്കയൊഴിഞ്ഞു. കലാപം വലിയനാശനഷ്ടമുണ്ടാക്കിയ ഇടങ്ങളില്‍ ജന ജീവിതം സാധാരണനിലയിലേക്കെത്തുകയാണ്. കടകള്‍ തുറന്നു. കലാപ മേഖലയില്‍ പത്തുമണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞയ്ക്ക് ഇളവ് നല്‍കി. 82 പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും ഹെഡ്കോണ്‍സ്റ്റബിള്‍ രത്തല്‍ ലാല്‍ ഉള്‍പ്പെടെ 21 പേര്‍ വെടിയേറ്റാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് നടത്തിയ വ്യാപക പരിശോധനയില്‍ നാടന്‍ തോക്കുകളും മാരകായുധങ്ങളും വന്‍തോതില്‍ പിടിച്ചെടുത്തു. മരിച്ച പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. കാണാതായവരും നിരവധി.
രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുകയാണ്. െഎബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. താഹിറിന് ഇരട്ടി ശിക്ഷ നല്‍കണമെന്ന് ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. കലാപം നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയ സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്നായികിന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon