ന്യൂഡൽഹി : ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിലെ സർക്കാർ സ്കൂളിൽ യുഎസ് പ്രഥമ വനിത പങ്കെടുക്കുന്ന പരിപാടിയിൽനിന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പുറത്ത്. അടുത്തയാഴ്ച സൗത്ത് ഡൽഹി സ്കൂളിലാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ് ‘ഹാപ്പിനസ് ക്ലാസ്’ കാണാനെത്തുന്നത്. കേജ്‍രിവാളിന്റെയും സിസോദിയയുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു
കേജ്‍രിവാളും സിസോദിയയും ചേർന്നു മെലനിയയെ സ്വീകരിക്കാനായിരുന്നു മുൻ തീരുമാനം. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണു ഡൽഹിയിലെ സ്കൂളിൽ മെലനിയ വിശിഷ്ടാതിഥിയായി പങ്കെടുക്കുക. ഒരു മണിക്കൂറോളം സ്കൂളിൽ ചെലവിടുന്ന മെലനിയ വിദ്യാർഥികളുമായി സംവദിക്കും. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു വർഷം മുമ്പ് സിസോദിയയാണ് ‘ഹാപ്പിനസ് കരിക്കുലം’ അവതരിപ്പിച്ചത്. ധ്യാനം, കളി തുടങ്ങിയവയാണ് 40 മിനിറ്റുള്ള ക്ലാസിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ചർച്ചകൾ നടത്തുന്ന സമയത്തു മെലനിയ തനിച്ചാണു സ്കൂൾ സന്ദർശിക്കുക എന്നാണു വിവരം. യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയുള്ള ചർച്ചയ്ക്കു ചരിത്രത്തിലാദ്യമായി പ്രതിപക്ഷ പ്രതിനിധി സംഘത്തെയും ഇത്തവണ ക്ഷണിച്ചിട്ടില്ല. 24നു ഇന്ത്യയിലെത്തുന്ന ട്രംപുമായി ചർച്ചയ്ക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി. രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക വിരുന്നിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പങ്കെടുത്തേക്കും.
യുപിഎ ഭരണകാലത്ത് യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രതിപക്ഷത്തിനു ചർച്ചയ്ക്കു അവസരം നൽകിയിരുന്നു. ബറാക് ഒബാമ എത്തിയപ്പോൾ മൻമോഹൻ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം അദ്ദേഹത്തെ സന്ദർശിച്ചു ചർച്ച നടത്തി. ട്രംപും മെലനിയയും 24ന് അഹമ്മദാബാദിൽ 22 കിലോമീറ്റർ റോഡ്ഷോയിൽ മോദിയോടൊപ്പം പങ്കെടുക്കും.
24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും. 24നു ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭ്ഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോദിയും ട്രംപും ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കും. ഇതിനുശേഷം താജ്മഹൽ സന്ദർശം. തുടർന്നു ഡൽഹിക്കു തിരിക്കും. 25നു ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പുണ്ടാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon