കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ പൊലീസ്, അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഹര്‍ത്താല്‍ ദിവസം എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതു കൊണ്ട് മാത്രമാണ് കടകള്‍ തുറന്നതെന്നും ഇവര്‍ പറയുന്നു. അതുകൊണ്ട് സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യാപാരികളുടെ നിലപാട്.
അടിച്ച് തകര്‍ത്ത കടകളെല്ലാം വ്യാപാരികള്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. ഇന്നലെ തഹസില്‍ദാര്‍ കടകളിലെത്തി നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കളക്ടര്‍ അത് സര്‍ക്കാരിന് കൈമാറും. അതിന് ശേഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമതീരുമാനം എടുക്കുക.
അതേസമയം, മിഠായിത്തെരുവില്‍ അക്രമണത്തില്‍ അറസ്റ്റ് 26 ആയി. അക്രമികള്‍ ഉള്‍പ്പെട്ട വീഡിയോ പരിശോധിച്ചാണ് പൊലീസ് അക്രമികളെ പിടികൂടിയത്. പ്രകോപനപരമായ മുദ്രവാക്യം മുഴക്കി കലാപത്തിന് ശ്രമിച്ചു, കടകള്‍ തകര്‍ത്തു, പൊലീസിനെയും പൊതുജനങ്ങളെയും ആക്രമിച്ചു എന്നീ കുറ്റകൃത്യങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇതോടെ കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മിഠായിത്തെരുവിനോട് ചേര്‍ന്നുള്ള കോയെന്‍കൊ ബസാറിലെ 16 കടകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. പൊലീസും വ്യാപാരികളും സംഘടിച്ചപ്പോള്‍ കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഓടിക്കറിയ സംഘം വീണ്ടും അക്രമം അഴിച്ചുവിടുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon