ന്യൂഡൽഹി : വിമർശനങ്ങൾക്ക് ഇടനൽകാതെ മികച്ച ഭരണം നടത്താൻ മന്ത്രിമാർക്ക് അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന്റെ ആദ്യ ബജറ്റ് അടക്കം ദീർഘമായ പാർലമെന്റ് സമ്മേളനംകൂടി പരിഗണിച്ചാണ് നിർദേശം.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചായസൽക്കാരത്തിലെ ആമുഖപ്രസംഗത്തിൽ തന്നെ മോദി ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു.
1. അവധിയെടുക്കുന്നതു പരമാവധി ഒഴിവാക്കണം. കൂടുതൽ ദിവസം ഡൽഹിയിലും മന്ത്രാലയത്തിലുമായി ഉണ്ടാവണം. കഴിഞ്ഞ എൻഡിഎ സർക്കാരിലും മന്ത്രിമാരുടെ അവധി സംബന്ധിച്ചു മോദി പ്രത്യേക നിർദേശം നൽകിയിരുന്നു.
മാത്രമല്ല, ഔദ്യോഗിക പദ്ധതികളുടെ ഉദ്ഘാടനത്തിനും മറ്റുമായി കഴിഞ്ഞ മോദി സർക്കാർ മിക്കപ്പോഴും തിരഞ്ഞെടുത്തതു പൊതു അവധിദിനങ്ങളും ഞായറാഴ്ചകളുമായിരുന്നു.
2. സ്വന്തം മന്ത്രാലയത്തെക്കുറിച്ചു നല്ല ഗൃഹപാഠം ചെയ്യണം. പ്രത്യേകിച്ച്, മന്ത്രാലയം മാറിയവരും മന്ത്രിപദത്തിൽ പുതുതായി എത്തിയവരും.
അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഓരോ മന്ത്രാലയത്തിലും കെട്ടിക്കിടക്കുന്ന നിമയപരിഷ്കരണ ബില്ലുകളുടെയും പുതിയവയുടെയും സാധ്യത പരിശോധിക്കണം.
3. സഹമന്ത്രിമാരെ വിശ്വാസത്തിലെടുക്കാൻ കാബിനറ്റ് മന്ത്രിമാർ തയാറാവണം. കൃത്യമായ ഉത്തരവാദിത്തങ്ങളും ചുമതലകളും സഹമന്ത്രിമാർക്കു നൽകണം. സർക്കാർ ഫയലുകൾ അവരുംകൂടി കണ്ടുവരുന്ന രീതി മന്ത്രാലായത്തിലുണ്ടാക്കണം.
4. മന്ത്രിപദവി ലഭിച്ചതിന്റെ പേരിൽ പൊങ്ങച്ചം കാട്ടാൻ വേണ്ടി നടത്തുന്ന സ്വീകരണ പരിപാടികൾ ഒഴിവാക്കണം.
5. അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണം. മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ അതീവ ശ്രദ്ധ വേണം. മന്ത്രിപദവിയിലിരിക്കെ ഒന്നും നിസ്സാരമായി കാണരുത്. ചെറിയകാര്യങ്ങൾ പോലും സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാൽ കൂടുതൽ ശ്രദ്ധിക്കണം.<br />
This post have 0 komentar
EmoticonEmoticon