കൊച്ചി: ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലെക്‌സ് പ്രധാന മന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. കൊച്ചിയില്‍ നടക്കുന്ന യുവമോര്‍ച്ചാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
ഐആർഇപി പദ്ധതി കൊച്ചിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു . പെട്രോകെമിക്കൽ വ്യവസായങ്ങൾ കൊച്ചിയിലെത്തും. സംസ്ഥാനത്തിന്റെ പെട്രോകെമിക്കൽ പാർക്ക് ഇതിന് ആക്കം കൂട്ടും. 2016 മേയ് മാസം മുതൽ ഇതുവരെ രാജ്യത്തെ പാവങ്ങളിൽ പാവങ്ങളായ ജനങ്ങൾക്ക് 6 കോടിക്കടുത്ത് എൽപിജി കണക്ഷനുകൾ നൽകി. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് സിഎൻജിയുടെ ഉപയോഗത്തെയാണു സർക്കാർ പ്രോൽസാഹിപ്പിക്കുന്നത്. രാജ്യത്ത് സിജിഡി (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ)യുടെ വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിപിസിഎല്ലിലെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയെ പെട്രോക്കെമിക്കൽ ഹബ് ആക്കിമാറ്റാനുള്ള പ്രവർത്തനങ്ങളാണു കഴിഞ്ഞ നാലര വർഷമായി നടന്നുവരുന്നതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ബിപിസിഎല്ലിന് എല്ലാ പിന്തുണയും സംസ്ഥാനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന വേദിയിൽ വ്യക്തമാക്കി. സ്ഥലവും നികുതിയിളവും അടക്കം സംസ്ഥാനം ലഭ്യമാക്കി. പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്ന നിലപാടിലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് 2.10 ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ സ്വീകരിച്ചു. ഹെലികോപ്റ്ററിൽ രാജഗിരി കോളജ് മൈതാനത്തേക്കു പോയ പ്രധാനമന്ത്രി അവിടെ നിന്ന് റോഡു മാര്‍ഗമാണ് കൊച്ചി റിഫൈനറിയില്‍ എത്തിയത്. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂരേക്കു പോകും. നാലു മണിയോടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ ഹെലികോപ്റ്ററിൽ ഇറങ്ങും.
വിമാനത്തിന് യന്ത്രത്തകരാറുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈകിയാണ് കൊച്ചിയിലെത്തിയത്.4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നുണ്ട്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവുമാണ് തൃശൂരിലെ പരിപാടി. അഞ്ചു മണിയോടെ വീണ്ടും കൊച്ചിയിലേയ്ക്കു മടങ്ങും. അവിടെ നിന്ന് ഡല്‍ഹിയിലേക്കു തിരിക്കും. കൊച്ചിയിലും തൃശൂരിലും ഐജിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon