തിരുവനന്തപുരം: കേരളത്തില്‍ നാളെ ലോകസഭ തെരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്‌നസാധ്യത ഉള്ള ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി.
സംസ്ഥാനത്ത് വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു.
നാളെ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മീഷന്‍റെ നിർദ്ദേശം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ ബൂത്തുകളിൽ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കും രാഷ്ട്രീ പാർട്ടികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തുണി സഞ്ചിയിലാണ് ഇക്കുറി വോട്ടിംഗ് രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് കൈമാറിയത്. 2,61,51,534 പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. നാളെ വൈകുന്നേരം വോട്ടെടുപ്പ് പൂർത്തിയാക്കി സീൽ ചെയ്ത മെഷീനുകള്‍ ഉദ്യോഗസ്ഥർ തിരിച്ച് സ്ട്രോങ് റൂമുകളിൽ എത്തിക്കണം. 257 സ്ട്രോങ് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരള പോലീസില്‍ നിന്നു മാത്രം 58138 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 3500 വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈഎസ്പിമാര്‍, 677 ഇന്‍സ്‌പെക്ടര്‍മാര്‍, 3273 എസ്.ഐ- എ.എസ്.ഐ എന്നിവരടങ്ങിയതാണു കേരള പൊലീസ് സംഘം. സിഐഎസ്‌എഫ്, സിആര്‍പിഎഫ്, ബിഎസ്‌എഫ് എന്നിവയില്‍ നിന്നും 55 കമ്ബനി ജവാന്‍ , തമിഴ്‌നാട്ടില്‍ നിന്നും 2000 , കര്‍ണാടക നിന്നും 1000 പോലീസ് ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തിയിട്ടുണ്ട്.
എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. കാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്നബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പോലീസ് സംഘം പട്രോളിംഗ് നടത്തും. തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon