ഒമാന്‍: വ്യോമയാന മേഖലയുടെ വളർച്ചയുടെ തുടക്കമെന്നോണം ആറ് ശതകോടി ഡോളർ ചെലവഴിക്കാൻ ഒരുങ്ങി ഒമാൻ. എണ്ണയിതര മേഖലയുടെ വളർച്ച മുൻ നിർത്തിയാണ് വ്യോമയാന മേഖലയുടെ വികസനത്തിൽ ശ്രദ്ധയൂന്നുന്നത്. ഇതിന് ആവശ്യമായ തുക പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് വായ്പയായാണ് സ്വരൂപിക്കുകയെന്ന് ഒമാൻ ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ മുസ്തഫ അൽ ഹിനായി പറഞ്ഞു.
ഒമാൻ എയർ, ഒമാൻ എയർപോർട്സ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ഹോൾഡിങ് കമ്പനിയാണ് ഒമാൻ ഏവിയേഷൻ ഗ്രൂപ്പ്. രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ചുറ്റും നഗരങ്ങൾ നിർമിക്കാനാണ് പദ്ധതി. വ്യോമയാന, ചരക്കുഗതാഗത, വാണിജ്യ, ഹോട്ടൽ മേഖലയിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഈ നഗരങ്ങൾ വികസിപ്പിച്ചെടുക്കുക. സർക്കാർ സഹായമില്ലാതെ പ്രവർത്തനക്ഷമത കൈവരിക്കുന്നതിനുള്ള ദീർഘ നാളത്തെ സാമ്പത്തിക പദ്ധതിയുടെ ഭാഗമാണിത്. 2018ലെ 18 ദശലക്ഷം യാത്രക്കാർ എന്നത് 2030ഓടെ 40 ദശലക്ഷമായി ഉയർത്തുകയാണ് ഒമാൻ എയർപോർട്സ് ലക്ഷ്യമിടുന്നതെന്നും അൽ ഹിനായ് പറഞ്ഞു. വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ച് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഒമാൻ എയർ നിലത്തിറക്കിയത്. സർവീസ് നിർത്തിവെച്ചത് കമ്പനിയുടെ വരുമാനത്തെ ചെറിയ രീതിയിലാണ് ബാധിച്ചിട്ടുള്ളതെന്ന് സി.ഇ.ഒ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon