ന്യൂഡൽഹി : ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ വ്യോമപാതകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. ഇന്ത്യ–പാക്ക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തലാക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനു മുകളിലൂടെ പറന്നു. സുഷമ സ്വരാജിനു വേണ്ടി പാക്കിസ്ഥാൻ വ്യോമപാത പ്രത്യേകം തുറക്കുകയായിരുന്നു.
ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം കസാക്കിസ്ഥാനിൽ നടന്ന എസ്‌സിഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ചത്. കൂടുതൽ സമയം യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് സുഷമ സ്വരാജ് പാക്കിസ്ഥാന്റെ വ്യോമപാത തിരഞ്ഞെടുത്തത്. ഇതിലൂടെ എട്ടു മണിക്കൂർ യാത്ര നാലു മണിക്കൂറായി ചുരുക്കാൻ സാധിച്ചു. വ്യോമസേനയുടെ പ്രത്യേകം വിമാനത്തിലാണ് സുഷമ സ്വരാജ് യാത്ര ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള അഭ്യർഥന മാനിച്ചാണ് സുഷമ സ്വരാജിന് വ്യോമപാത അനുവദിച്ചതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്റെ നടപടിയെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വൻ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകൾ അടച്ചിട്ടതിനെ തുടർന്ന് ദിവസവും 350 വിമാനങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്. ചില സര്‍വീസുകൾ റദ്ദാക്കി. മിക്ക സര്‍വീസുകളും വഴിമാറി പറക്കുകയാണ്. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എയർ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതൽ ഏഴു കോടി വരെ നഷ്ടം നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി പാക്കിസ്ഥാന്റെ വ്യോമപാതകൾ അടച്ചിട്ടിരിക്കുകയാണ്.
സുഷമ സ്വരാജിനു പിന്നാലെ ജൂൺ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്റെ വ്യോമപാത വഴി പറന്നേക്കുമെന്നാണ് കരുതുന്നത്. ജൂൺ 13 മുതൽ 14 വരെ നടക്കുന്ന എസ്‌സിഒ ഉച്ചക്കോടിയിൽ പങ്കെടുക്കാൻ മോദിയും ഈ വഴി യാത്ര ചെയ്യുന്നുണ്ട്.
This post have 0 komentar
EmoticonEmoticon