ഇസ്‍ലാമബാദ് : പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിൽ നടത്തിയ ഇഫ്താർ വിരുന്ന് അലങ്കോലപ്പെടുത്തി പാക്ക് ഉദ്യോഗസ്ഥര്‍. ശനിയാഴ്ച സംഘടിപ്പിച്ച പരിപാടിക്കെത്തിയ അതിഥികളെ പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു പറഞ്ഞയച്ചതായാണു പരാതി. പാക്കിസ്ഥാനിലെ സെറേന ഹോട്ടലിൽ വച്ചാണു ഇഫ്താർ സംഘടിപ്പിച്ചത്. ഹോട്ടൽ വളഞ്ഞ പാക്ക് ഉദ്യോഗസ്ഥർ പരിപാടിക്കെത്തിയ നൂറ് കണക്കിനുപേരെ ഉപദ്രവിച്ചതായും ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തിൽ എല്ലാ അതിഥികളോടും ക്ഷമ ചോദിക്കുന്നതായി പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനർ അജയ് ബിസാരിയ പറഞ്ഞു. ഏറെ ആശങ്കയുണ്ടാക്കുന്നതാണു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ നടത്തിയതു നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനം മാത്രമല്ല, മറിച്ചു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് എതിരായ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായല്ല ഇന്ത്യൻ ഉദ്യോഗസ്ഥർക്കു നേരെ പാക്കിസ്ഥാന്‍ മോശം പെരുമാറ്റം നടത്തുന്നത്. കഴിഞ്ഞ മാസം പാക്കിസ്ഥാനിലെ സിഖ് ഗുരുദ്വാരയിലെ സന്ദർശകരെ സഹായിക്കാനെത്തിയ രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ 20 മിനിറ്റിലധികം ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരെയും പാക്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി, ഇനി പ്രദേശത്തേക്കു വരരുതെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷനിലും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എഴുത്തുകാർ, കലാകാരൻമാർ, പാക്കിസ്ഥാൻ വിദ്യാർഥികൾ തുടങ്ങിയവരാണ് ഇന്ത്യയിലെ പരിപാടിയിൽ പങ്കെടുത്തത്.
This post have 0 komentar
EmoticonEmoticon