തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കും ഇടതുവോട്ട് ബിജെപിയിലേക്കു വരെ ചോരാനിടയായത്തിന്റെയും കാരണം ‘ശബരിമല’ യാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. സ്ഥിതി ആശങ്കാജനകമാണെന്ന വികാരം കമ്മിറ്റി കൂട്ടായി പങ്കിട്ടു. സർക്കാരിന്റെ രാഷ്ട്രീയ നിലപാടിൽ തെറ്റില്ല; പക്ഷേ, വിധി നടപ്പാക്കിയതിനെക്കുറിച്ചു ഭിന്നാഭിപ്രായം കമ്മിറ്റിയിലുയർന്നു.
മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കു ലഭിച്ചുവന്ന വോട്ട് ഇക്കുറി ബിജെപിയിലേക്കു മറിഞ്ഞിട്ടുണ്ടെന്ന് ചില മണ്ഡലങ്ങളിലെ വോട്ടുവിശകലനം സൂചിപ്പിക്കുന്നുവെന്ന അഭിപ്രായമുയർന്നു. പാർട്ടി കുടുംബങ്ങളുടെ തന്നെ വോട്ടും ഇതിൽപ്പെടുന്നു. സർക്കാരിന്റെ നിലപാട് പാർട്ടിയിലും എൽഡിഎഫിൽ തന്നെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. കുടുംബയോഗങ്ങളുടെ എണ്ണത്തിൽ റെക്കോർഡിട്ടിട്ടും ഈ സ്ഥിതി വന്നു. പാർട്ടിക്കാരെ ബോധ്യപ്പെടുത്താൻ കഴിയാത്തത് അതിനു പുറത്തുള്ള വിഭാഗങ്ങൾ മനസിലാക്കണമെന്നു പറഞ്ഞാൽ സാധിക്കുമോ എന്ന ചോദ്യം ഉയർന്നു.
ശബരിമല യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന ന്യായീകരണമാണ് അവലോകന റിപ്പോർട്ടിലുണ്ടായിരുന്നത്. ശത്രുചേരി ഇത് ഉപയോഗിക്കുകയും ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ നോക്കുകയും ചെയ്തു. ഇതിനെ ചർച്ചയിൽ പങ്കെടുത്തവർ പൂർണമായും ഖണ്ഡിച്ചില്ല. സ്ത്രീ–പുരുഷസമത്വത്തിന് അനുസൃതമായ നിലപാടു മാത്രമെ ഇടതുപക്ഷത്തിനു സ്വീകരിക്കാൻ കഴിയൂ. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ വൈകാരികമായ ഒരു വിഷയത്തിൽ ആ നിലപാട് ഉണ്ടാക്കാവുന്ന വ്യത്യസ്തമായ പ്രതികരണങ്ങൾ കൂടി കണക്കിലെടുക്കേണ്ടിയിരുന്നുവെന്ന അഭിപ്രായമാണു പലരും പ്രകടിപ്പിച്ചത്. വിധി നടപ്പാക്കുന്ന രീതിയിൽ കൂടുതൽ ജാഗ്രത വേണ്ടിയിരുന്നുവെന്ന വ്യക്തമായ സൂചന ആ പ്രസംഗങ്ങളിലടങ്ങി. അങ്ങനെ പറഞ്ഞവർ തന്നെ യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ മുതലെടുപ്പ് തെറ്റിദ്ധാരണയ്ക്കു കാരണമായെന്നും സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ തെറ്റിദ്ധാരണകളകറ്റാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം കമ്മറ്റിയിൽ ഉയർന്നു വന്നു .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon