ബംഗളൂരു: രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും അറിയിച്ചു. സർക്കാരിനെ താഴെവീഴ്ത്താൻ ബിജെപി ഗവർണറെ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഭരണം നിലനിര്‍ത്താന്‍ എന്ത് വീട്ടുവീഴ്ച വേണമെങ്കിലും ചെയ്യാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മന്ത്രിമാരെ മുഴുവന്‍ രാജിവെപ്പിക്കാന്‍ പോലും തയ്യാറാണെന്നാണ് പരമേശ്വര ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. വിമതരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ മന്ത്രിസഭ വികസനം ആവശ്യമാണെങ്കില്‍ രാജി സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചതായാണ് അദ്ദേഹം പറയുന്നത്. നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മന്ത്രി യു ടി ഖാദര്‍ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണെന്നും വിമത എം എൽ എമാരുമായി ഗവർണർ രണ്ട് മണിക്കൂറോളം ചർച്ച നടത്തിയത് ദുരൂഹം ആണെന്നും ജി പരമേശ്വര ആരോപിച്ചു.
രാജിവച്ച എംഎല്‍മാരെ തിരികെക്കൊണ്ടുവരാനുള്ള അനുനയശ്രമങ്ങള്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിലും ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗറെഡ്ഡിയെ അനുനയിപ്പിക്കാനും മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് ഇടപെടും. രാമലിംഗറെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon