എയർ ഇന്ത്യയ്ക്ക് ആശ്വാസമായി; പാക്കിസ്ഥാൻ വ്യോമപാത തുറന്നു
ഇസ്‌ലാമാബാദ്∙ ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിനു പിന്നാലെ അടച്ച വ്യോമപാത പാക്കിസ്ഥാൻ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്കു മാറ്റിയാണ് പാക്കിസ്ഥാന്റെ നടപടി. ഇന്നലെ അർധരാത്രി 12.41 ഓടെയാണ് ഇതു സംബന്ധിച്ച അറിയിപ്പു വന്നത്. എല്ലാ സൈനികേതര വിമാനങ്ങൾക്കും യാത്ര അനുമതി നൽകിക്കൊണ്ട് വ്യോമപാത തുറക്കുന്നതായിട്ടാണ് പാക്കിസ്ഥാന്റെ അറിയിപ്പെന്നാണ് വിവരം. പാക്ക് സിവിൽ വ്യോമയാന വകുപ്പ് ഇതു സംബന്ധിച്ച നോട്ടിസ് പൈലറ്റുകൾക്കായി പുറത്തിറക്കിയെന്നും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു.
വ്യോമപാത തുറക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾക്ക് ആശ്വാസകരമാണ്. പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയർ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.
ഫെബ്രുവരി 14ന് പുൽവാമയിൽ ഇന്ത്യൻ സൈനികർക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനു മറുപടിയായിട്ടാണ് ബാലക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇതിനു പിന്നാലെ ഫെബ്രുവരി 26ന് പാക്കിസ്ഥാൻ അവരുടെ വ്യോമപാതയും അടച്ചു. അതിനുശേഷം ആകെയുള്ള 11 വ്യോമപാതകളിൽ ദക്ഷിണ പാക്കിസ്ഥാനിലൂടെയുള്ള രണ്ടെണ്ണം മാത്രമാണ് ഇന്ത്യൻ വിമാനങ്ങൾക്കായി തുറന്നു നൽകിയത്. ഇതോടെ ഒട്ടേറെ രാജ്യാന്തര സർവീസുകൾ വഴിതിരിച്ചു വിടേണ്ടതായും വന്നു.
പാക്ക് നടപടിയെ തുടർന്ന് ഇന്ത്യൻ വ്യോമപാതയും അടച്ചിരുന്നെങ്കിലും മേയ് 31ന് എല്ലാ വിലക്കുകളും നീക്കിയതായി ഇന്ത്യ അറിയിച്ചു. പാക്ക് വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇൻഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി. സ്വന്തം വ്യോമാതിർത്തി അടച്ച പാക്കിസ്ഥാനു നഷ്ടം 688 കോടി രൂപയാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര വിപണി വിഹിത എയർലൈനായ ഇന്‍ഡിഗോയ്ക്ക് പാക്ക് വ്യോമപാത അടച്ചതിനാൽ ഡൽഹിയിൽനിന്ന് ഇസ്താംബുള്ളിലേക്ക് നേരിട്ട് സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം മാർച്ചിൽ ആരംഭിച്ച ഡൽഹി–ഇസ്താംബുൾ സർവീസിന് അതിനാൽ അറേബ്യൻ സമുദ്രം വഴിയുള്ള നീണ്ട വ്യോമപാതയെ ആശ്രയിക്കേണ്ടി വന്നു. കൂടാതെ ഇന്ധനം നിറയ്ക്കാനായി ദോഹയിൽ ഇറക്കേണ്ടിയും വന്നിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon