മലയാളത്തിൻ്റെ പ്രിയപ്പെട്ട സംവിധായകൻ പദ്മരാജൻ്റെ ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിൻ്റെ മകൻ അനന്ത പദ്മനാഭൻ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. സിനിമയുടെ സംവിധായകൻ ആരാണെന്നോ അഭിനേതാക്കൾ ആരാണെന്നോ വെളിപ്പെടുത്താൻ അദേഹം തയ്യാറായില്ല.
നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായാണ് പദ്മരാജൻ്റെ മകൻ രംഗത്തു വന്നത്. പൃഥ്വിരാജിൻ്റെ ചിത്രം പങ്കുവെച്ച് പദ്മരാജനുമായി അദ്ദേഹത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയ ഹരീഷ് പദ്മരാജനെപ്പറ്റിയുള്ള ബയോപിക്കിൽ പൃഥ്വി ആ വേഷം അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്നും കുറിച്ചിരുന്നു. ഈ കുറിപ്പിനാണ് അനന്ത പദ്മനാഭൻ മറുപടി നൽകിയത്.
ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി പദ്മരാജൻ. കഥാകൃത്ത് കൂടി ആയിരുന്ന അദ്ദേഹം 1975ൽ പ്രണയം സിനിമയിലൂടെയാണ് സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞത്. തുടർന്ന്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, സീസൺ, തൂവാനത്തുമ്പികൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല, കൂടെവിടെ, ഒരിടത്തൊരു ഫയൽവാൻ, തകര, രതിനിർവേദം, ഞാൻ ഗന്ധർവൻ തുടങ്ങി ഒരുപിടി ക്ലാസിക്ക് സിനിമകൾ അദ്ദേഹം ഒരുക്കി. തൻ്റെ സിനിമകളിലൂടെ പ്രണയമാണ് അദ്ദേഹം പങ്കുവെച്ചത്. ഒപ്പം, പെണ്മനസ്സുകളെ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. 1991 ജനുവരിയിലാണ് അദ്ദേഹം മരണപ്പെട്ടത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon