തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും. മതത്തിന്‍റെ പേരില്‍ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. പൗരത്വ ഭേദഗതി ഇതിന്‍റെ ലംഘനമാണ്. ഭരണഘടനയില്‍ നിയമസഭയ്ക്ക് പ്രമേയം പാസാക്കാന്‍ കഴിയില്ലെന്ന് പറയുന്നില്ല. നിയമസഭ അധികാര പരിധിയില്‍ നിന്ന് തന്നെയാണ് പ്രമേയം പാസാക്കിയതെന്നും ഗവര്‍ണര്‍ക്ക് മറുപടിയായി സ്പീക്കര്‍ പറഞ്ഞു.
ഒരു സഭയ്ക്കെതിരെ മറ്റൊരു സഭയിൽ അവകാശ ലംഘനം നിലനിൽക്കില്ല. അങ്ങനെ അവകാശ ലംഘനം എടുക്കണമെങ്കിൽ മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല സ്പീക്കർക്കെതിരെയും മറ്റ് അംഗങ്ങൾക്കെതിരെയും എടുക്കട്ടെയെന്നും അത് നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു. ലോക കേരളസഭ ഹാളിന്‍റെ നിർമ്മാണം ധൂർത്തല്ലെന്നും 16 കോടി ബജറ്റ് നിശ്ചയിച്ച ഹാൾ 8.5 കോടി ക്ക് തീർന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൗരത്വ നിയമഭേദഗതിയിൽ ഗവർണ്ണർ ഒരു വശത്തും ഭരണപക്ഷവും പ്രതിപക്ഷവും മറുവശത്തുമായുള്ള തർക്കം ശക്തമായി മുറുകുകയാണ്. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ്ഖാനെതിരെ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഗവർണ്ണറുടെ സംസ്ഥാന ബിജെപി് അധ്യക്ഷൻ കളി കേരളത്തിൽ ചെലവാകില്ലെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം തള്ളിക്കളഞ്ഞ ഗവർണ്ണറെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാല്‍ ഭരണപ്രതിപക്ഷങ്ങൾ ഒന്നിച്ചെതിർക്കമ്പോഴും ഗവർണ്ണർക്ക് കുലുക്കമില്ല. താൻ കേരളത്തിൽ സ്വാതന്ത്രത്തോടെ നടക്കുമെന്നാണ് ഗവർണ്ണറെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന കെ മുരളീധരൻറ ഭീഷണിക്കുള്ള മറുപടി. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon