ആസ്സം: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ ജനസംഖ്യ രജിസ്റ്ററിനും എതിരെ രാജ്യവ്യാപകമായി സമരം നടക്കുമ്പോൾ അസമിലെ തദ്ദേശീയ മുസ്ലിങ്ങൾ സമരം ചെയ്യുന്നത് പ്രത്യേക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ്. പൗരത്വ നിയനഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും എതിർക്കുന്നതിന് പകരം നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുന്നതിനായി പ്രത്യേക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിനിടയ്ക്ക് ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവർ തദ്ദേശീയരായ മുസ്ലിങ്ങൾക്ക് ഭീഷണിയാണെന്നാണ് ആരോപിക്കുന്നത്. തദ്ദേശീയരായ മുസ്ലിങ്ങൾക്ക് അവരുടെ അവകാശങ്ങളും സാമൂഹ്യ പദവിയും നഷ്ടമാകുന്നതിൽ കുടിയേറ്റക്കാർ കാരണമായെന്നാണ് ആരോപണം. മാത്രമല്ല, തങ്ങളുടെ സാംസ്കാരിക പൈതൃകത്തിന് ഇവർ ഭീഷണിയാണെന്നും ആരോപിക്കുന്നു. അതുകൊണ്ടു തന്നെ പ്രത്യേക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
തദ്ദേശീയ ആസാമീസ് മുസ്ലിങ്ങളുടെ സമ്മർദ്ദ ഗ്രൂപ്പായ ഗോറിയ മോറിയ ദേശി ജതിയ പരിഷത്തിന്‍റെ പ്രസിഡന്‍റ് ഹാഫിസുൽ അഹമ്മദ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി. 'പൗരത്വ ഭേദഗതി നിയമത്തിനെ തങ്ങൾ പിന്തുണയ്ക്കുന്നു എന്നല്ല ഇതിനർത്ഥം. ഈ നിയമത്തിന് ഞങ്ങൾ എതിരാണ്. എന്നാൽ, രാജ്യത്തെ പ്രധാന മേഖലകളിൽ നിന്നുള്ള മുസ്ലിങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് തങ്ങളുടെ എതിർപ്പ് വ്യത്യസ്തമാണ്' - അദ്ദേഹം പറഞ്ഞു.
'പാർലമെന്‍റിൽ സിഎഎ പാസാക്കുന്നത് നമ്മുടെ ആസാമി ഹിന്ദു സഹോദരന്മാരെ സംബന്ധിച്ചിടത്തോളം വളരെയധികം ആശങ്കാജനകമാണ്. പ്രതിസന്ധിയുടെ ഈ നിമിഷത്തിൽ ഞങ്ങൾ അവരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു. എന്നാൽ അതേസമയം, സ്വയംഭരണത്തിനായുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിലൂടെ ഞങ്ങൾ പരിഹാരം തേടുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റ മുസ്‌ലിം ജനസംഖ്യയുടെ വൻതോതിലുള്ള പ്രവാഹം മൂലം സംസ്ഥാനത്തെ തദ്ദേശീയരായ മുസ്‌ലിംകൾക്ക് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങൾക്ക്, ”അദ്ദേഹം പറഞ്ഞു.
സിഎഎ പാസാക്കിയതിനു ശേഷം, പുതിയ നിയമത്തിനെതിരെ അസമിൽ നിരന്തരമായി പ്രതിഷേധമാണ്. പ്രത്യേക സെൻസസും സ്വയംഭരണ സമിതിയും ആവശ്യപ്പെട്ടാണ് ആസാമീസ് മുസ്ലിങ്ങളുടെ പ്രതിഷേധം. തദ്ദേശീയരായ ആസാമീസ് മുസ്ലിങ്ങളെ പ്രധാനമായും മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഗോറിയ, മോറിയ, ദേശിസ് എന്നിങ്ങനെയാണ് അത്.
This post have 0 komentar
EmoticonEmoticon