ലോകസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളുടെ കാര്യത്തിലെ ആശയ കുഴപ്പങ്ങൾ നീങ്ങി. സിറ്റിംഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും തന്നെ ജനവിധി തേടും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ നിന്ന് ഇ ടിയും വീണ്ടും മത്സരിക്കും.
പൊന്നാനിയില്‍ നിന്ന് ഇ ടിയെ മാറ്റാന്‍ ലീഗ് ആദ്യഘട്ടത്തില്‍ നടത്തിയ ആലോചനകള്‍ പുതിയ സാഹചര്യത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്ന് ഇടി മുഹമ്മദ് ബഷീറിനെ മാറ്റി സമദാനിക്കോ ഷംസുദ്ദിനോ ഫിറോസിനോ അവസരം നല്‍കാനായിരുന്നു ആലോചന. കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്ത് ഇടിയെ മല്‍സരിപ്പിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അത്തരം ആലോചനകളൊക്കെ അവസാനിപ്പിച്ചാണിപ്പോള്‍ കുഞ്ഞാലിക്കുട്ടിയെയും ഇടിയെയും തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്.
മലപ്പുറത്ത് മല്‍സരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ താല്പര്യം പ്രകടിപ്പിക്കുയായിരുന്നു. ഇതോടെ പൊന്നാനി സീറ്റിന്റെ കാര്യത്തിലും വീണ്ടുവിചാരമുണ്ടായി. മുത്തലാഖ് ബില്ലിലെ നിലപാടോടെ അണികളുടെ ഇടയില്‍ വീണ്ടും വികാരമായി മാറിയ ഇ ടിയെ പൊന്നാനിയില്‍ നിന്നും പിന്‍വലിക്കുന്നത് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തി.
അതേ സമയം, മൂന്നാം സീറ്റിന്റെ കാര്യത്തില്‍ സമസ്തയും യൂത്ത് ലീഗും സമ്മര്‍ദ്ദം തുടരുന്നതിനിടെ ലീഗില്‍ ആശയക്കുഴപ്പം ശക്തമായിരിക്കുകയാണ്. മൂന്നാം സീറ്റ് ചോദിക്കണമെന്ന നിലപാടിലൊരു വിഭാഗം ഉറച്ചു നില്‍ക്കുമ്പോള്‍ ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി വൈകാരികമായി പ്രതികരിക്കേണ്ടെന്നാണ് പല പ്രമുഖ നേതാക്കളുടെയും നിലപാട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon