തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നൽകാൻ മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാർ ശുപാർശ ചെയ്തു. നമ്പി നാരായണനുമായി ചർച്ചചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ സർക്കാർ മധ്യസ്ഥനായി കെ. ജയകുമാറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
കേസിൽ തെറ്റായി പ്രതിചേർക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതു സർക്കാർ നേരത്തേ നൽകിയിരുന്നു. ഇതിനുപുറമേയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ.
ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിനെതിരേ 20 വർഷം മുമ്പ് നമ്പി നാരായണൻ നൽകിയ കേസ് ഇപ്പോൾ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീർപ്പാകാൻ ഇനിയും കാലതാമസമുണ്ടാവും. അതിനുമുമ്പ് നമ്പി നാരായണനുമായി ചർച്ചചെയ്ത് ഒത്തുതീർപ്പുണ്ടാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ഡയറക്ടർകൂടിയായ കെ. ജയകുമാറിനെ സർക്കാർ നിയോഗിച്ചത്.
വിഷയത്തിൽ ജയകുമാർ രണ്ടുതവണ നമ്പി നാരായണനുമായി ചർച്ച നടത്തിയിരുന്നു. ഇത്രയുംകാലം നീതി വൈകിയതുകൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്. ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് നിയമോപദേശത്തിന് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനു കൈമാറി.
<p>കേസിൽക്കുടുങ്ങി പുറത്തായതു കാരണം നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
This post have 0 komentar
EmoticonEmoticon