ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാവാതെ പോയത് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിക്കാൻ കമ്യൂണിസ്റ്റുകൾക്കായി. എന്നാൽ ചൈനയിലും വിയറ്റ്‌നാമിലും ഉത്തര കൊറിയയിലും ചെയ്തതുപോലെ ഇന്ത്യൻ വിമോചനസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കഴിയാതിരുന്നത് സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
വിപ്ലവപാതയെച്ചൊല്ലിയുള്ള തർക്കങ്ങളിലുടക്കി ദശാബ്ദങ്ങളായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഘടിച്ചു നിൽക്കുകയാണെന്നും പാർട്ടി മുഖവാരികയായ ‘പീപ്പിൾസ് ഡെമോക്രസി’യിൽ എഴുതിയ ലേഖനത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടി. 1920 ഒക്ടോബർ 17-ന് താഷ്‌കെന്റിൽ വെച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന്റെ ശതാബ്ദി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം കമ്യൂണിസ്റ്റ് പുനരേകീകരണത്തിനു വാദിക്കുന്ന സി.പി.ഐ.യ്ക്കുള്ള മറുപടി കൂടിയാണ് യെച്ചൂരിയുടെ ലേഖനം.
1920-ൽ പാർട്ടി രൂപവത്കരിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ സോഷ്യലിസ്റ്റ് ലക്ഷ്യം കൈവരിക്കാനായില്ല എന്നാണ് അഭ്യുദയകാംക്ഷികളുടെ ചോദ്യം. ചൈന, വിയറ്റ്‌നാം, കൊറിയ എന്നീ രാജ്യങ്ങളിലൊക്കെ ഇതേസമയത്തുതന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ രൂപംകൊണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തി ഇന്ത്യയിൽ സംഭവിക്കാത്തതിന്റെ കാരണം പ്രതിബദ്ധതയുടെയോ ത്യാഗത്തിന്റെയോ അഭാവമല്ല. ഇന്ത്യൻ കമ്യൂണിസ്റ്റുകൾ വലിയതോതിലുള്ള വർഗസമരങ്ങൾ ഏറ്റെടുത്തു. എന്നാൽ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കഴിഞ്ഞില്ല.
ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗസ്വഭാവം, വിപ്ലവപാത തുടങ്ങിയ വിഷയങ്ങളിൽ കമ്യൂണിസ്റ്റുകാർക്കിടയിലെ തർക്കം ദശാബ്ദങ്ങളായി വിഘടിച്ചുനിൽക്കുന്നതിൽ കലാശിച്ചു. അതേസമയം, ഇന്ത്യൻ ഭരണവർഗത്തിന്റെ സ്വഭാവം ശരിയായി വിലയിരുത്തുന്നതിൽ സി.പി.എമ്മിനു സാധിച്ചു. അതുകൊണ്ട്, ഇന്ത്യയിലെ വലിയ പ്രസ്ഥാനമായി പാർട്ടിക്കു മാറാനായി. പാർലമെന്ററി പ്രവർത്തനവും പാർലമെന്റേതര സമരങ്ങളും ഒന്നിച്ചു കൊണ്ടുപോവാൻ കഴിഞ്ഞതിന്റെ ഫലമാണ് 1957-ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയും പിന്നീട് പശ്ചിമബംഗാളിലും ത്രിപുരയിലുമൊക്കെയുണ്ടായ സർക്കാരുകളും.
എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പാർലമെന്റിലെ സാന്നിധ്യം വൻതോതിൽ കുറഞ്ഞു. വലതുപക്ഷ ശക്തികളുടെ മുഖ്യശത്രുവാണ് സി.പി.എം. രാഷ്ടീയമായും കായികമായും ആക്രമണം നേരിടുന്നു. ബംഗാളിലും ത്രിപുരയിലും അതു സംഭവിച്ചു. കേരളത്തിലെ ഇടതുസർക്കാരിനെ അസ്ഥിരപ്പെടുത്താനും വലതുശക്തികൾ ശ്രമിച്ചുവരികയാണെന്നും സീതാറാം യെച്ചൂരി വിമർശിച്ചു. സോഷ്യലിസ്റ്റ് ലക്ഷ്യം കൈവരിക്കാനുള്ള സമരങ്ങൾ ഏകീകരിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
This post have 0 komentar
EmoticonEmoticon