ന്യൂഡൽഹി: രാഷ്ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സർക്കാരിന് ഏകദേശ രൂപമായതായി റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിൽ എൻസിപി വിട്ടുവീഴ്ച ചെയ്തതായാണ് പുതിയ റിപ്പോർട്ട്. ധാരണ അനുസരിച്ച് അഞ്ച് വർഷവും മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്ക് തന്നെയായിരിക്കും. എൻസിപിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനങ്ങളാകും ഉണ്ടാകുകയെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ശിവസേനയ്ക്കും എൻസിപിക്കും 14 വീതം മന്ത്രിസ്ഥാനങ്ങളും കോൺഗ്രസിന് 12 മന്ത്രിമാരും അടങ്ങുന്ന കാബിനറ്റിനാണ് ഏകദേശ ധാരണയായിരിക്കുന്നത്. മന്ത്രിസ്ഥാനങ്ങൾ തുല്യമായി വീതിക്കണമെന്ന നിർദേശം കോൺഗ്രസ് മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ലെന്നാണ് സൂചന. സ്പീക്കർ പദവിയും കോൺഗ്രസിനെന്നാണ് ധാരണ.
കർഷകതാത്പര്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും സർക്കാർ പ്രവർത്തിക്കുക. കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ അധ്യക്ഷതയിലുള്ള സമിതി യോഗം ചേർന്നാണ് സർക്കാരിന്റെ മുൻഗണന വിഷയങ്ങളുടെ കരടിന് രൂപംനൽകിയത്. പൊതുമിനിമം പരിപാടി ഇനി മൂന്നുപാർട്ടികളുടെയും അധ്യക്ഷർക്ക് കൈമാറും.
കർഷകരുടെ വായ്പ എഴുതിത്തള്ളൽ, വിള ഇൻഷുറൻസ്, വരൾച്ചാ ദുരിതാശ്വാസം എന്നിവയെല്ലാം പൊതുമിനിമം പരിപാടിയുടെ ഭാഗമാകും. സർക്കാരിന് ഗ്രാമീണമുഖം നൽകുക എന്നതാണ് ലക്ഷ്യം. ഗ്രാമീണമേഖലയിലെ ജനങ്ങളുടെ അതൃപ്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതുമിനിമം പരിപാടി തയ്യാറാക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
This post have 0 komentar
EmoticonEmoticon